വയനാട്: ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പൂക്കോട് തടാകം തുറന്നു. ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് കേന്ദ്രം പൂട്ടിയത്. അതേസമയം വാക്‌സിൻ എടുത്തവർക്കാണ് പ്രവേശനം അനുവദിക്കുക. കുട്ടികൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് വേണ്ട. മുതിർന്നവർ വാക്‌സിൻ എടുത്ത രേഖ അധികൃതർക്ക് സമർപ്പിക്കണം.
അതേസമയം, പൂക്കോട് തടാകത്തിലെ മുഴുവൻ ജീവനക്കാരും വാക്‌സിൻ എടുത്ത്, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതായി ഡിടിപിസി അധികൃതർ അറിയിച്ചു. സുരക്ഷാ സജ്‌ജീകരണങ്ങൾ അടക്കം പൂർത്തിയായി വരുന്നതായും അധികൃതർ അറിയിച്ചു. കേന്ദ്രം പൂട്ടിയിട്ടതോടെ ടെൻഡർ പൂർത്തീകരിച്ച അറ്റകുറ്റപ്പണികളും മറ്റ് ശുചീകരണ പ്രവൃത്തികളും ആരംഭിച്ചിരുന്നു. കോടികളുടെ പ്രവൃത്തികളാണ് തടാകത്തിൽ നടപ്പിലാക്കുന്നത്.
നിലവിൽ തടാകത്തിലെ ചെളിയും പായലും വാരുന്ന പ്രവൃത്തി പൂർത്തിയായി. തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാ ഭിത്തി തുടങ്ങിയ ഏതാനും പ്രവൃത്തികൾ പൂർത്തീകരിക്കാനുണ്ട്. ഇക്കാരണത്താൽ സന്ദർശകർക്ക് ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള സൈക്കിളിങ് ഉണ്ടാവില്ല. ചെളി വാരിയത് മൂലം വീതികൂടിയ സ്‌ഥലങ്ങളിൽ സുരക്ഷാ ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും.
Read Also: കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ