കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കൾ റിബ, റിയ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ എന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. സമർപ്പിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് വ്യക്‌തമാക്കി കോടതി ജാമ്യാപേക്ഷ തീർപ്പാക്കുകയായിരുന്നു.
അതേസമയം, കേസന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഇക്കാര്യം കോടതിക്ക് ബോധ്യമുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥൻ കെജി സൈമൺ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പായതിനാൽ പെട്ടെന്ന് കുറ്റപത്രം നൽകാനാകില്ല. കേസന്വേഷണത്തിന് മറ്റു തടസ്സങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: രഹസ്യ മൊഴിയുടെ പകർപ്പ്; സ്വപ്‌നയുടെ ഹരജിയിൽ വിധി തിങ്കളാഴ്‌ച