കൊച്ചി: കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചയിലേക്ക് മാറ്റി. നേരത്തെ ആവശ്യമുന്നയിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും സ്വപ്‌നയുടെ ഹരജി തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്.
കസ്‌റ്റംസിന് നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് നൽകണം എന്നാണ് സ്വപ്‌ന ഹരജിയിൽ ആവശ്യപ്പെടുന്നത്. മൊഴിയുടെ രഹസ്യസ്വഭാവം നഷ്‌ടമായെന്നും അതിനാൽ നൽകുന്നതിൽ തടസമില്ലെന്നും സ്വപ്‌ന കോടതിയെ അറിയിച്ചിരുന്നു.
Also Read: യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ
എന്നാൽ അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്‌റ്റംസ് നിലപാട്. മൊഴിയിൽ പല ഉന്നതരെയും പരാമർശിക്കുന്നു എന്നതിനാൽ അത് പുറത്ത് വിടുന്നത് അന്വേഷണത്തിന് ദോഷം ചെയ്യുമെന്ന് കസ്‌റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് നൽകിയതിനു ശേഷം പകർപ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്‌റ്റംസ് ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.