തിരുവനന്തപുരം: കെടി ജലീൽ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനും യുഎഇ കോൺസുൽ ജനറലിനും അനധികൃത ഇടപാടുകളുണ്ട്. നയതന്ത്ര ചാനൽ ഉപയോഗിച്ച് ഇടപാടുകൾ നടത്തി. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് കോൺസുലേറ്റർ ജനറലിനു ജലീൽ ഉറപ്പു നൽകിയതായും സ്വപ്‌ന സുരേഷ് സത്യവാങ്‌മൂലത്തിൽ ആരോപിച്ചു.
കെ ടി ജലീൽ യുഎഇ ഭരണാധികാരിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റുമായി കെ ടി ജലീൽ രഹസ്യ കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചെന്നും സ്വപ്‌ന ആരോപിക്കുന്നു. കോവിഡ് മൂലം ഗൾഫ് രാജ്യങ്ങളിലുണ്ടായ മരണങ്ങളുടെ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് പത്രം നിരോധിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
യുഎഇ ഭരണാധികാരികൾക്കിടയിൽ പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കണമെന്ന് ജലീൽ തന്നോട് അഭ്യർഥിച്ചെന്നും സ്വപ്‌ന ആരോപിച്ചു. സ്വപ്‌ന സുരേഷ് കെടി ജലീലുമായി നടത്തിയ വാട്‍സ്‌ആപ് ചാറ്റുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജലീൽ നടത്തിയത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും സത്യവാങ്‌മൂലത്തിൽ സ്വപ്‌ന പറയുന്നു. കോൺസുൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു. എൻഐഎ പിടിച്ചെടുത്ത തന്റെ ഫോൺ ഇപ്പോൾ കസ്‌റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്‌ന സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേശങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നു. എൻഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കർ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എൻഐഎ നിറയെ കേരളാ കേഡർ ഉദ്യോഗസ്‌ഥരാണെന്ന് ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്‍ന സുരേഷിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നു.
കെടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് പുറത്തുവിടുമെന്ന് ഇന്നലെ സ്വപ്‍ന പറഞ്ഞിരുന്നു. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയതിന് പിന്നാലെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ജലീലിനെതിരായ തെളിവുകൾ പരിശോധിക്കുന്നതോടെ ആരാണ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതെന്ന് കോടതിക്ക് വ്യക്‌തമാകുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Most Read: വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം