ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവയെ മുൻനിർത്തിയാണ് നടപടി.
പോപ്പുലർ ഫ്രണ്ടിന്റെ 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്‌ഡ് നടത്തി രേഖകൾ പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് എൻഐഎയും ഇഡിയും പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്.
ഭീകര പ്രവർത്തന സഹായം, ഭീകര പ്രവർത്തന താൽപര്യം ജനിപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്യൽ, കലാപ സാധ്യതാ പ്രവർത്തനം, രാജ്യവിരുദ്ധ ചിന്തയുടെ പ്രചരണം, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. ഇനിമുതൽ ഈ സംഘടനകളിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
42ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത പട്ടികയിലുള്ളത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ, ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾക്കും നിരോധനം ബാധകമാണ്.
സെപ്‌റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി ഈ സംഘടനകളുടെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്‌ഥാപനങ്ങളിലെ നടത്തിയ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ 106 പേർ അറസ്‌റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്‌റ്റിലായത്. രണ്ടാമത് സെപ്‌റ്റംബർ 27ന് പിഎഫ്‌ഐ കേന്ദ്രങ്ങളിൽ വീണ്ടും വ്യാപക റെയ്‌ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലും പിഎഫ്‌ഐയിൽ പെട്ട 247 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ആദ്യ റെയ്‌ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താലും വ്യപക കലാപവും നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്‌ഡും നടപടികളും വീണ്ടും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. ആവശ്യത്തിലധികം തെളിവുകൾ ശേഖരിച്ച ശേഷമാണ് അന്വേഷണ ഏജൻസികൾ നിരോധന ശുപാർശ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വെച്ചതും നിരോധനം വളരെ വേഗത്തിൽ നടപ്പിലാക്കിയതും.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം