കൊല്ലം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ എൻഐഎക്ക് (നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി അഥവാ ദേശീയ അന്വേഷണ ഏജന്‍സി) കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കരുനാഗപ്പള്ളിയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌ത ശേഷം ഒളിവിൽ പോയിരുന്നു.
രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ വെളിച്ചത്തു വന്ന ഇദ്ദേഹം നിരോധനത്തെ നിയമം കൊണ്ടു നേരിടുമെന്നും പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് പോലീസ് അറസ്‌റ്റ് ചെയ്‌ത് കൊല്ലം പോലീസ് ക്ളബിലേക്ക് മാറ്റിയത്. കൊല്ലത്തുള്ള പോപ്പുലർ ഫ്രണ്ട് സ്‌ഥാപനമായ കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻഐഎയും കേരള പൊലീസും ചേർന്ന് സത്താറിനെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ വനിത വിദ്യാര്‍ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ എട്ട് സംഘടനകളെ അഞ്ച് വർഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത് ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്‌ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്നവർ സിറയയിലും ഇറാക്കിലും അഫ്‌ഗാനിലുമുള്ള ഭീകര സംഘടനകളിലും ചേർന്ന് പ്രവർത്തിച്ചതായും എൻഐഎ അവകാശപ്പെടുന്നുണ്ട്.
കേരളത്തിലെ പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിന് പിന്നിലും സൻജിന്റെയും അഭിമന്യുവിന്റെയും ബിബിന്റെയും അടക്കമുളള കൊലപാതകങ്ങളും കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്റെ ഉള്‍പ്പെടെ കൊലപാതകങ്ങളും നടത്തിയത് പോപ്പുലർ ഫ്രണ്ട് ആണെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ഭീകര പ്രവര്‍ത്തനത്തനം നടത്താൻ സംഘടന ഹവാല പണം എത്തിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ സിമിയിൽ ഉണ്ടായിരുന്നവരാണ് സംഘടനക്ക് പിന്നിൽ. നിരോധിക്കപ്പെട്ട ജമാത്ത് ഉല്‍ മുജാഹിദീൻ ബംഗ്ളാദേശുമായി സംഘടനക്ക് ബന്ധമുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങളും അന്വേഷണ ഏജൻസികൾ നിരത്തുന്നുണ്ട്.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം