കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയ സംഭവത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട് സമർപ്പിച്ചത്. ജില്ലകൾ തിരിച്ചാണ് ജപ്‌തി നടപടികളുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്‌തി നടപടി ഉണ്ടായത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. അതേസമയം, മലപ്പുറത്ത് ജപ്‌തി നടപടികൾക്കിടെ തർക്കങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്വത്ത് കണ്ടുകെട്ടിയവരിൽ ചിലർക്ക് പിഎഫ്ഐ ഭാരവാഹിത്വം ഇല്ലെന്നതടക്കമുള്ള വാദങ്ങളിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കൊല്ലത്ത് കണ്ടുകെട്ടിയത് സംസ്‌ഥാന നേതാവ് അബ്‌ദുൽ സത്താറിന്റെ സ്വത്തുവകകൾ മാത്രമാണ്.
സ്വത്ത് കണ്ടുകെട്ടിയതിന്റെ ജില്ല തിരിച്ചുള്ള കണക്ക്: കാസർഗോഡ്-6, കണ്ണൂർ-8, വയനാട്-11, കോഴിക്കോട്-22, മലപ്പുറം-126, പാലക്കാട്-23, തൃശൂർ-18, എറണാകുളം-6, ഇടുക്കി-6, കോട്ടയം-5, ആലപ്പുഴ-5, പത്തനംതിട്ട-6, കൊല്ലം-1, തിരുവനന്തപുരം-5.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് ഉണ്ടായ നഷ്‌ടപരിഹാര തുകയായ 5.20 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാണ് ജപ്‌തി നടപടികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പിഎഫ്ഐ പ്രവർത്തകൻ സുബൈറിന് ജപ്‌തി നോട്ടീസ് അയച്ചതിൽ വിമർശനങ്ങൾ ഉയരുകയാണ്. പിഴ അടച്ചില്ലെങ്കില് മുഴുവൻ സ്വത്തുക്കളും ജപ്‌തി ചെയ്യുമെന്നാണ് നോട്ടീസിൽ ഉള്ളത്. സുബൈർ കൊല്ലപ്പെട്ടത് 2022 ഏപ്രിൽ 15ന് ആണ്. ഹർത്താൽ നടന്നത് 2022 സെപ്റ്റംബർ 23ഉം. പോപ്പുലർ ഫ്രണ്ട് ഹർത്താലിലും അഞ്ചുമാസം മുമ്പ് 2022 ഏപ്രിൽ 15ന് ആണ് എലപ്പുള്ളിയിലെ സുബൈർ കൊല്ലപ്പെട്ടത്.
Most Read: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്‌റ്റിൽ