ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരുമായും കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു എന്നാരോപിച്ച് 13 ഓളം സംസ്‌ഥാനങ്ങളിലായാണ് എൻഐഎ & ഇഡി സംയുക്‌ത റെയ്‌ഡ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തിയത്. ഇതിനോടകം പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐയുടെ നൂറോളം പ്രവര്‍ത്തകരെ കസ്‌റ്റഡിയിലോ അറസ്‌റ്റിലോ ആയിക്കഴിഞ്ഞിട്ടുണ്ട്.
പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ഡെല്‍ഹി പോപ്പുലർ ഫ്രണ്ട് മേധാവി പര്‍വേസ് അഹമ്മദ് എന്നിവരെയും അന്വേഷണ ഏജന്‍സി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ താമസസ്‌ഥലത്തും ഔദ്യോഗിക വസതികളുലുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്‌ഡ് നടന്നത്.
നൂറോളം ഇടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. ദേശീയ, സംസ്‌ഥാന നേതാക്കള്‍ അടക്കം 106 പേരാണ് രാജ്യവ്യാപകമായി നിലവിൽ കസ്‌റ്റഡിയിൽ ഉള്ളത്. കേരളത്തിൽ നിന്നുമാത്രം തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡെൽഹിയിലേക്ക് കൊണ്ടു പോയി.
Most Read: ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം