മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്‌തു. മുംബൈ കോടതിയാണ് കുന്ദ്രയെ റിമാന്‍ഡ് ചെയ്‌തത്. നീലച്ചിത്രം നിര്‍മിക്കുകയും ഹോട്ട്‌ഷോട്ട് എന്ന ആപ്ളിക്കേഷന്‍ വഴി പ്രചരിപ്പിച്ചെന്നുമാണ് കുന്ദ്രയ്‌ക്ക് എതിരായ കേസ്.
വെള്ളിയാഴ്‌ച വരെയാണ് വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ കുന്ദ്രയെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്. കുന്ദ്രയ്‌ക്കൊപ്പം അറസ്‍റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. കുന്ദ്രയാണ് കേസിലെ പ്രധാനപ്രതിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.
കുന്ദ്രയ്‌ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐടി ആക്‌ട് പ്രകാരവുമാണ് കുന്ദ്രയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയാണ് രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
Most Read: കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി