തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ, വൈദ്യുതി ചാർജ് വർധന, ലോഡ്‌ഷെഡിങ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം, തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന. ഓണക്കാലവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പരിഗണിച്ചു തൽക്കാലം കടുത്ത തീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും ചാർജ് വർധനവടക്കം ഏർപ്പെടുത്തേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. 21ന് ചേരുന്ന ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് കെഎസ്ഇബി ചെയർമാൻ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക.
ഓണം കഴിഞ്ഞു നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി വ്യക്‌തമാക്കുന്നത്. പുറത്തുനിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്‌ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതുമാണ് തിരിച്ചടിയായത്.
Most Read| റഷ്യൻ ബഹിരാകാശ പേടകം; ലൂണ-25 തകർന്നതായി സ്‌ഥിരീകരണം