ഹൈദരാബാദ്: ഗർഭിണിയായ ആദിവാസി യുവതിയെ 2 കിലോമീറ്റർ ഡോളിയിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച ചെറുപ്പക്കാരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ആന്ധ്രപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. മതിയായ യാത്രാ സൗകര്യമോ വാഹനമോ ലഭ്യമാകാതെ ചികിത്സ മുടങ്ങുമെന്നായപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഗർഭിണിയായ 21 കാരിയെ ഡോളിയിൽ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ചൗടെപല്ലേ ആദിവാസി ഊരിൽ താമസിക്കുന്ന വെങ്കട കുമാരിയെ വ്യാഴാഴ്ച രാജേന്ദ്രപാളയത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കേണ്ടതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത പ്രദേശത്ത് ആംബുലൻസിന്റെ സേവനമോ മറ്റ് സംവിധാനങ്ങളോ ലഭ്യമായിരുന്നില്ല. ആന്ധ്ര-ഒഡിഷ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നിരവധി ഗ്രാമങ്ങളാണ് സർക്കാരിന്റെ കണ്ണെത്താതെ, യാതൊരു വികസന പ്രവർത്തനങ്ങളും നടക്കാതെ ഒറ്റപ്പെട്ടു കിടക്കുന്നത്.
വെങ്കട കുമാരിയുടെ അനുഭവം ഈ മേഖലയിൽ ആദ്യത്തേതല്ല, ഗർഭിണികളും വയോധികരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേരുടെ അവകാശങ്ങളാണ് ഇത്തരത്തിൽ നിഷേധിക്കപ്പെടുന്നത്. വികസനപ്രവർത്തനങ്ങളുടെ പട്ടികയിൽ ഒരിടത്തും പേരില്ലാത്ത ഇവർക്ക് കാലങ്ങളായി പുറംലോകവുമായി അകന്നു കഴിയാനാണ് വിധി.