കാബൂൾ: താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്‌തുവെന്നാണ് വിവരം. ഇവർ എവിടേക്കാണ് രക്ഷപ്പെട്ടതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല.
താജിക്കിസ്‌ഥാനിലേക്കാണ് ഇവർ പോയതെന്നാണ് അൽ ജസീറ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനിൽപ്പില്ലാതെ അധികാര കൈമാറ്റം നടത്താമെങ്കിൽ പ്രസിഡണ്ടിന് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാൻ നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്‌ഗാൻ ഭരണകൂടത്തിലെ ഉന്നതനേതാക്കൾ രാജ്യത്ത് നിന്ന് പലായനം ചെയ്‌തതെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ന് ഉച്ചയോടെയാണ് കാബൂൾ അതിർത്തിയിലുള്ള ജലാലാബാദും മസർ-ഇ-ഷെരീഫും കീഴടക്കി താലിബാൻ കാബൂളിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രവേശിച്ചത്. അഫ്‌ഗാൻ സൈന്യം യാതൊരു ചെറുത്ത് നിൽപ്പുകളുമില്ലാതെ അതിർത്തിയിൽ തന്നെ കീഴടങ്ങിയിരുന്നു. തുടർന്ന് കാബൂളിന് 45 കിലോമീറ്റർ അകലെയുള്ള ബാഗ്രമിലെ സൈനിക ജയിൽ പിടിച്ചെടുത്ത താലിബാൻ ഭീകരർ അടക്കമുള്ള തടവുകാരെ മോചിപ്പിച്ചു.
അഫ്‌ഗാനിലെ ഏറ്റവും വലിയ യുഎസ് എയർബേസ് ആയിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ജയിൽ. അഫ്‌ഗാനിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യുഎസ് സൈന്യം ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്‌ഗാൻ ഭരണകൂടത്തിന് കൈമാറുകയായിരുന്നു. 5000ത്തിലധികം തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഇതിൽ ഏറെയും താലിബാൻ, ഐഎസ് ഭീകരർ ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട് ചെയ്‌തു.
Also Read: അഫ്‌ഗാനിൽ നിന്നും എയർ ഇന്ത്യയുടെ അവസാന സർവീസ്; രാത്രിയോടെ ഡെൽഹിയിലെത്തും