വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവജാലങ്ങൾ നമ്മുടെ ലോകത്തുണ്ട്. അത്തരത്തിൽ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു മൽസ്യത്തെ കാത്തുസൂക്ഷിക്കുന്ന ഉദ്യമത്തിലാണ് ആധികാരികൾ. അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ ആണ് ഈ വിഐപി മൽസ്യം.
വംശനാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന ഈ മൽസ്യത്തെ എങ്ങനെയും കാത്തുപരിപാലിക്കാനുള്ള പരിശ്രമത്തിലാണ് ആധികാരികൾ. അതുകൊണ്ടുതന്നെ ഈ മൽസ്യത്തെ വേട്ടയാടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൽസ്യമെന്ന വിശേഷണമുള്ള അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ പൂർണ വളർച്ച എത്തിയാൽ ഏകദേശം 23 കോടി രൂപ വിലവരും. 2020ൽ 13 കോടി രൂപ ആയിരുന്നു ഇതിന്റെ വില. അനുദിനം എന്നോണം വർധിച്ചുകൊണ്ടിരിക്കുകയാണ് ഈ മൽസ്യത്തിന്റെ വില. ട്യൂണ ഉപജാതികളിൽ ഏറ്റവും വലുതാണ് അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ.
അന്തർവാഹിനിയിൽ നിന്ന് വെടിയുതിർത്ത ടോർപ്പിഡോയുടെ ആകൃതിയിലാണ് ഇതിന്റെ രൂപം. അതിന്റെ ആകൃതിയിലുള്ള പ്രത്യേകത കൊണ്ടുതന്നെ വളരെ വേഗതയിൽ കടലിൽ വളരെ ദൂരം സഞ്ചരിക്കാൻ ഇവക്ക് കഴിയും. മൽസ്യത്തിന് 250 കിലോ വരെ ഭാരവും മൂന്ന് മീറ്റർ വരെ നീളവും ഉണ്ടാകുമെന്ന് ഗവേഷകർ പറയുന്നു.
ട്യൂണ മൽസ്യം മനുഷ്യനെ ഉപദ്രവിക്കില്ല. മറ്റ് ചെറിയ മൽസ്യങ്ങൾ ഇവയുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുന്നു. ജപ്പാനിൽ സുഷി, സാഷിമി എന്നീ വിഭവങ്ങൾ ഉണ്ടാക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതിന് ഈ ബ്ളൂഫിൻ സ്‌പീഷീസ് ട്യൂണയാണ്. അതുകൊണ്ടുതന്നെ അവിടെ മൽസ്യ വിപണിയിൽ ഇടത്തരം വലിപ്പമുള്ളതും വലുതുമായ മൽസ്യങ്ങളെ വൻതോതിൽ ലക്ഷ്യമിടുന്നു. ഇത് അമിതമായ മൽസ്യബന്ധനത്തിന് കാരണമായി.
2009 ഒക്‌ടോബറിൽ ഇന്റർനാഷണൽ കമ്മിഷൻ ഫോർ ദി കൺസർവേഷൻ ഓഫ് അറ്റ്ലാന്റിക് ട്യൂണസ് കഴിഞ്ഞ 40 വർഷമായി, അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണയുടെ സ്‌റ്റോക്ക് കിഴക്കൻ അറ്റ്ലാന്റിൽ 72 ശതമാനവും പടിഞ്ഞാറൻ അറ്റ്ലാന്റിൽ 82 ശതമാനവും ഗണ്യമായി കുറഞ്ഞുവെന്ന് സ്‌ഥിരീകരിച്ചു. വംശനാശ ഭീഷണി നേരിടുന്നതിനാൽ ബ്രിട്ടൻ സർക്കാർ ട്യൂണയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതിനാൽ ഈ മൽസ്യം കൈവശം വെക്കുന്ന ആർക്കും പിഴയും ജയിൽ ശിക്ഷയും ലഭിക്കാം.
Most Read: ബഫർസോൺ; കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി