ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രതിഷേധം ശക്‌തമാക്കുന്ന കര്‍ഷകരോട് വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, കൃഷിമന്ത്രി പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രധാമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയ കാര്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും മറുപടി നൽകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാല്‍ കഴിഞ്ഞ ബുധനാഴ്‌ച സര്‍ക്കാരുമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ നിന്നും കര്‍ഷക സംഘടനകള്‍ പിൻമാറിയതിന് ശേഷം ആറാംവട്ട ചര്‍ച്ചക്ക് പിന്നീട് തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്‌തമാക്കിയ കര്‍ഷക സംഘടനകള്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിക്കുന്നത്.
രാജ്യതലസ്‌ഥാനത്ത് ശക്‌തമാകുന്ന കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ ദേശീയപാതകളും, റെയില്‍വേ ട്രാക്കുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. കൂടാതെ രാജ്യത്തെമ്പാടുമുള്ള കര്‍ഷകരോട് ഡല്‍ഹിയിലെത്തി സമരം ശക്‌തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also : വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്