ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശം അത്ര പ്രസക്‌തമായിരുന്നു എന്നും പിന്നീട് പ്രതിപക്ഷം പോലും ചർച്ചയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കൃഷിമന്ത്രിയുടെ ചോദ്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നില്ലെന്നും കർഷക സമരം എന്തിനെന്ന് വ്യക്‌തമാക്കുന്നില്ലെന്നും മോദി പറയുന്നു. കാർഷിക നിയമങ്ങളെ കോൺഗ്രസും പവാറും പിന്തുണച്ചിരുന്നു എന്നാൽ, പിന്നീട് യു ടേൺ അടിച്ചെന്നും മോദി കുറ്റപ്പെടുത്തി. നിയമത്തെ പിന്തുണച്ച എച്ച്ഡി ദേവഗൗഡയെ അദ്ദേഹം പ്രശംസിച്ചു.
കാർഷിക നിയമങ്ങളിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ മെച്ചപ്പെടുത്താൻ സർക്കാർ തയാറാണ്. എന്നാൽ, നടപ്പാക്കരുതെന്ന് വാശിപിടിക്കരുത്. മാറ്റം അനിവാര്യമാണ്. അതിനുവേണ്ടി ചീത്തവിളി കേൾക്കാൻ വരെ താൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക ചന്തകളിലെ മാറ്റം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നിർദ്ദേശിച്ചതാണ്. മൻമോഹൻ സിങ് മുന്നോട്ട് വെച്ച ആശയം മോദി നടപ്പാക്കിയെന്ന് കോൺഗ്രസിന് അഭിമാനിക്കാം. കർഷകരെ പ്രതിപക്ഷം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
സിഖുകാരിൽ രാജ്യം അഭിമാനിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആർക്കും ലാഭം ഉണ്ടാകില്ല. ബുദ്ധിജീവികളെ പോലെ ഇവിടെ സമരജീവികളുമുണ്ട്. അവർക്ക് സമരനിക്ഷേപം വരുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനിടെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Also Read: കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ