ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക നടപടിയാണിത്. ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവിയെടുത്ത് കളഞ്ഞതുൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർവകക്ഷി യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയിൽ ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും പങ്കെടുത്തിരുന്നു.
2019 ഓഗസ്‌റ്റിലാണ് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. സംസ്‌ഥാനത്തെ ജമ്മു കശ്‌മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തിരുന്നു. ഇതിന് മുന്നോടിയായി കശ്‌മീരിലെ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്‌തി, ഫാറൂഖ് അബ്‌ദുല്ല, ഒമർ അബ്‌ദുല്ല എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ഇവരെ പിന്നീട് 2 മാസത്തിന് ശേഷമാണ് വിട്ടയച്ചത്.
Read also: ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന