തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിൽ എത്തും. പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു. ഐഷ സമർപ്പിച്ച മുൻകൂർ ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. കവരത്തി പോലീസിന് മുന്നിൽ ഈ മാസം 20ന് ഹാജരാകണമെന്നാണ് ഐഷയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
താൻ നാളെ തന്നെ ലക്ഷദ്വീപിലേക്ക് പോകുമെന്ന് ഐഷ സുൽത്താന ഫേസ്‌ബുക്കിലൂടെ അറിയിച്ചു. നീതിപീഠത്തിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഐഷ പറഞ്ഞു. ‘സത്യത്തിന്റെ പാതയില്‍ ഇന്ന് തിരക്ക് വളരെ കുറവാണ് അതുകൊണ്ട് തന്നെ എനിക്ക് എളുപ്പത്തില്‍ എന്റെ ലക്ഷ്യ സ്‌ഥാനത്ത് എത്താന്‍ സാധിക്കും’- ഐഷ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു. തനിക്ക് പിന്തുണ നൽകിയ മാദ്ധ്യമങ്ങൾക്കും കേരളത്തിലെ ജനങ്ങൾക്കും ഐഷ നന്ദി പറഞ്ഞു.
മീഡിയാ വൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ‘ബയോവെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപിലെ ബിജെപി പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ്. തന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്‌താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്‍റ്റിന് സാധ്യത ഉണ്ടെന്നും ഐഷ മുൻകൂർ ജാമ്യ ഹരജിയിൽ പറഞ്ഞിരുന്നു.
ബയോവെപ്പൺ എന്നവാക്ക് ഇത്ര വലിയ പ്രശ്‌നം ആണെന്ന് അറിയില്ലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണ്. എന്നാൽ കസ്‌റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ല. ആരെയും സ്വാധീനിക്കാനോ വിദ്വേഷം ഉണ്ടാക്കാനോ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിൽ എടുക്കണം. പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയിൽ പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്ന ദിവസം അറസ്‌റ്റ് ഉണ്ടായാൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്‌കോടതി ഐഷക്ക് ഇടക്കാല ജാമ്യം നൽകണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ഗംഗയിലെ മൃതദേഹങ്ങളെ കുറിച്ചുള്ള കവിത; വിമർശനവുമായി ഗുജറാത്ത് സാഹിത്യ അക്കാദമി