അഹമ്മദാബാദ്: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രി പാരുൾ ഖഖറിനെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്റെ രൂക്ഷ വിമര്‍ശനം. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്‌ചകളെ വിമര്‍ശിച്ചുമാണ് അവർ കവിതയെഴുതിയത്. എന്നാൽ ഇതിനെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്‌ണു പാണ്ഡ്യ രംഗത്തെത്തി.
ലിബറലുകളും കമ്മ്യൂണിസ്‌റ്റുകളും സാഹിത്യ നക്‌സലുകളും രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെയാണ് കവിത ഉന്നംവെക്കുന്നതെന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരുള്‍ ഖഖറിന് പിന്തുണയുമായി കൂടുതൽ എഴുത്തുകാര്‍ രംഗത്തെത്തി.
എഴുത്തുകാരന്‍ മനീഷി ജാനിയുടെ നേതൃത്വത്തില്‍ 100 സാഹിത്യകാരൻമാര്‍ പാരുള്‍ ഖഖറിന് പിന്തുണ നല്‍കി. എന്നാല്‍ പാരുള്‍ ഖഖര്‍ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ശവ് വാഹിനി ഗംഗ‘ എന്ന പേരിലാണ് പാരുള്‍ കവിതയെഴുതിയത്. കവിതയില്‍ കോവിഡ് കൈകാര്യം ചെയ്‌തതിലെ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്‌ചകളെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.
കവിത വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് വിഷ്‌ണു പാണ്ഡ്യ വിമര്‍ശനമുന്നയിച്ചത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത്.
Read Also: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം