ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി സംസ്‌ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് കത്ത് നൽകി. അക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ പകർച്ചവ്യാധി തടയൽ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ഇടപെടുകയും സംസ്‌ഥാന സർക്കാരുകൾ വളരെ ഗൗരവമായി തന്നെ ഈ വിഷയം പരിഗണിക്കുകയും ചെയ്‌തതോടെ ആക്രമസംഭവങ്ങൾ കുറയുകയും ചെയ്‌തു. എന്നാൽ, രണ്ടാം തരംഗത്തിലേക്ക് കടന്നപ്പോൾ പല സംസ്‌ഥാനങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വീണ്ടും വർധിച്ചിരിക്കുകയാണ്.
ഇതിനെതിരെ ഡോക്‌ടർമാരുടെ സംഘടനകളും വിവിധ ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അസം, ബംഗാൾ, കർണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് ഏറ്റവും ഒടുവിൽ അക്രമസംഭവങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളും നിയമനിർമ്മാണവും ആവശ്യപ്പെട്ട് ഡോക്‌ടർമാരുടെ സംഘടനകൾ ഉൾപ്പടെ രംഗത്തെത്തിയതിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്ര നടപടി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെ മുൻനിർത്തി കോവിഡ് പശ്‌ചാത്തലത്തിൽ തന്നെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യുകയും കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്‌തിരിക്കുകയാണ് കേന്ദ്രം. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസെടുക്കാനുള്ള പൂർണ അധികാരവും സംസ്‌ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
Also Read: ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യതയെന്ന് മുഖ്യമന്ത്രി