തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ വാക്‌സിന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അതിനാൽ ആളുകൾ പരസ്‌പരം അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പൊതുസ്‌ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും; മുഖ്യമന്ത്രി വ്യക്‌തമാക്കി.
കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം തരംഗം സസൂക്ഷ്‌മം നിരീക്ഷിച്ച് ഏറ്റവും വേഗത്തിൽ സാഹചര്യം നേരിടാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് സംസ്‌ഥാനത്ത് കോവിഡ് രോഗബാധ 11,361 പേർക്കാണ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 12,147 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 90 പേർക്കാണ്. 10.85% ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം.
Most Read: പൊതുഇടങ്ങള്‍ തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്‌തമാക്കണം; കെ സുധാകരൻ