തിരുവനന്തപുരം: മദ്യശാലകള്‍ തുറന്നിട്ടും ആരാധനായലങ്ങള്‍ അടച്ചിടുന്നതിന്റെ യുക്‌തി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും അടക്കമുള്ള പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്‌തമാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്‍ത്രീയമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരടക്കം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പൊതു ഗതാഗതം പരിമിതപ്പെടുത്തുന്നത് ഫലത്തില്‍ അശാസ്‍ത്രീയവും വിപരീതഫലം സൃഷ്‌ടിക്കുന്നതുമാണ്.
വാരാന്ത്യ ലോക്ക്‌ഡൗണ്‍ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാര്‍ഗങ്ങള്‍ പരിശോധിക്കണം. വെള്ളിയാഴ്‌ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്‌ടിച്ച് സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം അശാസ്‍ത്രീയ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ പ്രവർത്തിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Read also: കൊടകര കുഴൽപ്പണ കേസ്; സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി