കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തള്ളി നടന്‍ ദിലീപ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണെന്നും ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു.
കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹരജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു. ദിലീപ് ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്‌ഥരുടെ വാദം.
എന്നാൽ ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്‌ഥന്റെ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ദിലീപ് പറയുന്നു. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹരജിയില്‍ വിശദീകരിച്ചു.
അതേസമയം വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്‌തവ വിരുദ്ധമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദാസന്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ 2020 ഡിസംബര്‍ 26ന് വീട്ടിലെ ജോലി ഉപേക്ഷിച്ച ദാസന്‍ 2021 ഒക്‌ടോബര്‍ 26ന് വീട്ടിലെ സംസാരം കേട്ടുവെന്നുള്ള മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ആയിരുന്നു ദിലീപിന്റെ വാദം.
ഇതിനിടെ കേസിൽ ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നതായി അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകി. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയത്.
Most Read: ലഹരി ഉപയോഗം; സംസ്‌ഥാനത്ത് ടാറ്റൂ സ്‌ഥാപനങ്ങളിൽ പരിശോധന