തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിനെ അനുസ്‌മരിച്ച് സംവിധായകൻ പ്രിയദർശൻ. നഷ്‌ടപ്പെട്ടത് ജ്യേഷ്‌ഠതുല്യനായ വ്യക്‌തിയെയാണെന്ന് പ്രിയദർശൻ പറഞ്ഞു. മുപ്പതിലേറെ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്‌ത ആദ്യത്തെ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കൂത്തിയിൽ നെടുമുടി വേണു ആയിരുന്നു. നെറ്റ്‌ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്‌ത പ്രിയദർശന്റെ സമ്മർ ഓഫ് 92 എന്ന സിനിമയിലും നെടുമുടി വേണു പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. വേണുവിനൊപ്പം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്‌ത സംവിധായകൻ കൂടിയാണ് പ്രിയദർശൻ.
‘അഭിനയിക്കുക, അഭിനയത്തോട് അങ്ങേയറ്റം ആത്‌മാർഥത പുലർത്തുക എന്നതല്ലാതെ മറ്റൊരു താൽപര്യങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എത്ര നല്ല സിനിമ ആണെങ്കിലും ചീത്ത സിനിമ ആണെങ്കിലും എത്ര നല്ല കഥാപാത്രം ആണെങ്കിലും അല്ലെങ്കിലും തന്റേതായ വ്യക്‌തിമുദ്ര അതിൽ പതിപ്പിക്കുക എന്നൊരു തീരുമാനം ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം എന്നെ സംബന്ധിച്ച് വലിയൊരു നഷ്‌ടമാണ്. വലിയൊരു പ്രചോദനമായിരുന്നു എനിക്ക് വേണുച്ചേട്ടൻ. നഷ്‌ടമായത് സ്വന്തം ജ്യേഷ്‌ഠനെ തന്നെയാണ്’; പ്രിയദർശൻ കൂട്ടിച്ചേർത്തു.
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടുകൾക്ക് ഇടയിൽ അഞ്ഞൂറിലധികം ശക്‌തമായ വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച അതുല്യ പ്രതിഭയായ നെടുമുടി വേണു നായകനായും, വില്ലനായും, സഹനടനായും ഒക്കെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയിരുന്നു.
Also Read: ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ