കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മനോജ് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. സൂരജിന്റെ ശിക്ഷ ബുധനാഴ്‌ച വിധിക്കും.
ജഡ്‌ജി വിധി പറഞ്ഞപ്പോൾ നിസ്സംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ നിന്നത്. വിധി പ്രസ്‌താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും ഇല്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ, ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിൽ എത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാന്‍ വന്‍ജനക്കൂട്ടമാണ് കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. 87 സാക്ഷികൾ നൽകിയ മൊഴികളും, 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കോടതി സൂരജിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്.
2020 മെയ് ആറിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ പാമ്പു കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴി നല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാം സാക്ഷിയുമാക്കി. ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലെന്ന് സുരേഷ് പറഞ്ഞത് അന്വേഷണ സംഘം പരിഗണിക്കുകയായിരുന്നു.
Most Read: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഉത്തരാഖണ്ഡ് മന്ത്രിയും മകനും കോൺഗ്രസിൽ തിരിച്ചെത്തി