കോഴിക്കോട്: 10 വയസിന് താഴെയുള്ള കുട്ടികളെ പൊതു സ്‌ഥലങ്ങളിൽ ഇറക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിട്ടും കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പരിധിയിലാണ് കേസെടുത്തിട്ടുള്ളത്. കർശന നിർദ്ദേശം ഉണ്ടായിട്ടും പാലിക്കാത്തതിനെ തുടർന്ന് പോലീസ് രക്ഷിതാക്കളെ താക്കീത് ചെയ്‌തു.
ഇന്നലെ നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മാസ്‌ക് ധരിക്കാത്തതിന് 256 കേസുകൾ, സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകൾ ഉൾപ്പടെ പ്രോട്ടോകോൾ ലംഘനത്തിന് 763 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു. കൂടാതെ സിറ്റി പരിധിയിൽ അനാവശ്യമായി യാത്ര ചെയ്‌ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകൾ പോലീസ് എത്തി അടപ്പിച്ചു.
ഇതിനിടെ മിഠായിത്തെരുവിൽ തെരുവ് കച്ചവടം ചെയ്യാനെത്തിയവരെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. തുടർന്ന് നീണ്ട ചർച്ചകൾക്കൊടുവിൽ 36 തെരുവ് വ്യാപാരികൾക്ക് കച്ചവടം ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്‌തു. തെരുവ് കച്ചവടത്തിന് അനുമതി നൽകിയില്ലെങ്കിൽ മിഠായിത്തെരുവിൽ ഒരു കച്ചവടവും അനുവദിക്കില്ലെന്ന് യൂണിയൻ നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു.
Read Also: കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു