തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് എതിരെയുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.
തിരുവനന്തപുരത്ത് ലാസ്‌റ്റ് ഗ്രേഡ് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടറിയേറ്റിന് സമീപം റോഡിലൂടെ പൊരിവെയിലത്താണ് ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിൽ നിന്ന് സമരപ്പന്തലിലേക്കായിരുന്നു മുട്ടിലിഴയൽ സമരം.
ഉദ്യോഗാർഥികളോട് സർക്കാർ കാണിക്കുന്നത് നിഷേധാത്‌മക നിലപാടാണെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകുന്നിലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുക, താൽകാലിക നിയമനക്കാരെ സ്‌ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം 21ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കണ്ണൂരിലും ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന അനിശ്‌ചിതകാല സമരം തുടരുകയാണ്. നിരാഹാര സമരമാണ് ഉദ്യോഗാർഥികൾ നടത്തുന്നത്. കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
Read also: മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി