ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റുമായി പബ്‌ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയായതിന് പിന്നാലെയാണ് ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന വാർത്തകൾ സജീവമാകുന്നത്. പുതിയ ധാരണ പ്രകാരം അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റാകും ഇനി പബ്‌ജി ഉപയോക്‌താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുക. ഇതോടെ ചൈന വിവരങ്ങൾ ചോർത്തുന്നുവെന്ന ഇന്ത്യയുടെ ആശങ്ക ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ടുകൾ അനുസരിച്ച് മൈക്രോസോഫ്റ്റിന്റെ അസൂർ ക്‌ളൗഡ് നെറ്റ്‌വർക്കാവും ഉപയോക്‌താക്കളുടെ വിവരങ്ങൾ ഇനി മുതൽ സൂക്ഷിക്കുക. പബ്‌ജി, പബ്‌ജി മൊബൈൽ, പബ്‌ജി ലൈറ്റ് എന്നിങ്ങനെ എല്ലാ ഗെയിമുകൾക്കും ഇത് ബാധകമാണ്. ഇന്ത്യൻ ഉപയോക്‌താക്കളുടെ വിവരങ്ങൾ ലോക്കൽ സെർവറുകളിലാകും അസൂർ സൂക്ഷിക്കുക. അതുകൊണ്ട് തന്നെ വിവരങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുമെന്നുള്ള ആശങ്കക്കും വിരാമമായി.
ദക്ഷിണകൊറിയയിലെ ബ്ളൂഹോൾ എന്ന കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ കമ്പനിയുടെ പബ്‌ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസെന്റ് ഗെയിംസിന്റെ ചൈനയിലെ സെർവറുകളിലാണ് ഇന്ത്യയിലെ പബ്‌ജി ഉപയോക്‌താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതാണ് ഇന്ത്യയിൽ പബ്‌ജി നിരോധിക്കാൻ കാരണമായത്. ഇതിന് പിന്നാലെ ടെൻസെന്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്‌ജി തിരികെ വാങ്ങിയിരുന്നു.
ഗെയിം ഇന്ത്യയിൽ വിതരണം ചെയ്യുവാൻ പബ്‌ജി കോർപ്പറേഷൻ ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. എയർടെൽ, ജിയോ, പേടിഎം തുടങ്ങിയ കമ്പനികളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന.
Read also: മഞ്ഞില്‍ പൊതിഞ്ഞൊരു സ്വര്‍ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’