തിരുവനന്തപുരം: കേരള സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ പ്രതിഷേധം ശക്‌തമായതോടെ ഒരു ഈച്ച പോലും കടക്കാനാകാത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ പ്രവേശന കവാടങ്ങളുടെയും കോമ്പൗണ്ടിന്റെയും ചുമതല സംസ്‌ഥാന പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറിയതോടെയുള്ള നിയന്ത്രണങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മന്ത്രിമാരെയും വകുപ്പ് തലവൻമാരെയും നേരിട്ട് കണ്ട് ബോധിപ്പിക്കാനെത്തുന്ന പൊതുജനങ്ങളും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മാദ്ധ്യമ പ്രവർത്തകരും സുരക്ഷാ വിലക്കുകൾ കാരണം നിരാശരായി മടങ്ങേണ്ട അവസ്‌ഥയിലാണുള്ളത്.
സുരക്ഷാ ചുമതലയുള്ള 81 പേരടങ്ങുന്ന സായുധ പോലീസ് സംഘത്തിൽ 9 പേർ വനിതകളാണ്. വിമുക്‌ത ഭടൻമാരെ സെക്രട്ടറിയേറ്റിനുള്ളിലെ സുരക്ഷാ ചുമതലകളിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിലെ പാർക്കിങ്ങും കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് പ്രത്യേക ഗേറ്റിലൂടെയായിരിക്കും പുതിയ നടപടി പ്രകാരം പ്രവേശനം. പ്രതിപക്ഷ സമരങ്ങളുടെ പേരിലുണ്ടായ സുരക്ഷാ പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിൽ കനത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
പരിഷ്‌കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോൺമെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നവീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ തടയാനുതകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് നടപ്പാക്കുക. മുൻകൂർ അനുമതിയില്ലാതെ സെക്രട്ടറിയേറ്റിൽ പ്രവേശിച്ചാൽ നിയമനടപടികളും സ്വീകരിക്കും.
അതേസമയം, നിരവധി ഫയലുകളുടെയും ഉത്തരവുകളുടെയും നിജസ്‌ഥിതി അറിയാൻ പൊതുജനങ്ങൾക്ക് സെക്രട്ടറിയേറ്റിലേക്ക് കയറിച്ചെല്ലാൻ കഴിയാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. കോവിഡിനെ തുടർന്ന് നിശ്‌ചലാവസ്‌ഥയിലായ ഫയൽ നീക്കത്തിന് പരിഹാരം കാണാൻ കഴിയാതിരിക്കെയാണ് അത്യാവശ്യമുള്ള പല കാര്യങ്ങളും സർക്കാരിന്റെ സുരക്ഷയിൽ കുടുങ്ങിക്കിടക്കുന്നത്.