തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വിചിത്ര നിർദ്ദേശവുമായി സംസ്‌ഥാന സർക്കാർ. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുതെന്നാണ് നിർദ്ദേശം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റേതാണ് സർക്കുലർ. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്.
വീട്ടിലെ ഭക്ഷണ അവശിഷ്‌ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇതുമൂലം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായുള്ള പരാതികളും ലഭിച്ചു. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദ്ദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്.
മാലിന്യം തള്ളുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി എടുക്കാനാണ് ആലോചന. വേസ്‌റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരും. എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ളാസ്‌റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ പറ്റുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.
Most Read: ഭൂരഹിതർക്ക് തണലായി ദമ്പതികൾ; വ്യത്യസ്‌തമായി വിവാഹ വാർഷികാഘോഷം