തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടന്നേക്കും. ഈ വർഷം അഞ്ചു സംസ്‌ഥാനങ്ങളിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താനാണ് സാധ്യത. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, രാജസ്‌ഥാൻ, മിസോറാം എന്നീ സംസ്‌ഥാനങ്ങളിലാണ് ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി അഞ്ചു വർഷത്തെ ഭരണകാലയളവ് പൂർത്തിയാക്കുന്നത്.
മിസോറാം ഡിസംബർ 17നും ഛത്തീസ്‌ഗഡ് ജനുവരി മൂന്നിനും മധ്യപ്രദേശ് ജനുവരി ആറിനും രാജസ്‌ഥാൻ ജനുവരി 14നും തെലങ്കാന ജനുവരി 16നുമാണ് അഞ്ചു വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്നത്. ഈ അഞ്ചു സംസ്‌ഥാനങ്ങളിലും സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. നിയമസഭാ അംഗം അന്തരിച്ചത് ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ചു ജനുവരി 17ന് മുൻപ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം.
പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുടെ നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. ഇത് സംബന്ധിച്ച് നിയമസഭ വിഞ്‌ജാപനം ഇറക്കി. ഇനി തിരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിവ് വന്ന വയനാട്ടിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ല. ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്താറുള്ളൂ. മാർച്ച് 24ന് ആണ് രാഹുലിനെ അയോഗ്യനാക്കിയത്. മെയ് വരെയാണ് ലോക്‌സഭയുടെ കാലാവധി. ഇതനുസരിച്ചു 14 മാസം ബാക്കിയുണ്ടായിരുന്നെങ്കിലും കേസിപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അടുത്ത മാസം നാലിന് സുപ്രീം കോടതി കേസിൽ വിധി പറയാനാണ് സാധ്യത. വിധി അനുകൂലമായ രാഹുലിന് വയനാട് എംപിയായി മടങ്ങിവരാം. വിടി എതിരായാൽ തുടർന്നുള്ള ഒമ്പത് മാസത്തേക്കായി ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ല.
Most Read: കൽക്കരി കുംഭകോണം; ഛത്തീസ്‌ഗഡിൽ ഐഎഎസ് ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ