റായ്‌പൂർ: ഛത്തീസ്‌ഗഡിലെ കൽക്കരി ലേവി കുംഭകോണ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ. രാണു സാഹുവിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിനായി രാണുവിനെ കോടതി മൂന്ന് ദിവസത്തെ ഇഡി കസ്‌റ്റഡിയിൽ വിട്ടുനൽകി. 14 ദിവസത്തെ കസ്‌റ്റഡി കാലാവധിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്.
രാണുവിന്റെ വീട്ടിലും ബന്ധമുള്ള മറ്റു കേന്ദ്രങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്റെ പങ്ക് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 5.52 കോടിയുടെ സ്വത്തുക്കളും കണ്ടെത്തിയിരുന്നു. കേസിൽ അറസ്‌റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് രാണു സാഹു.
ഐഎഎസ് ഉദ്യോഗസ്‌ഥനായ സമീർ വിഷ്‌ണോയിയെയാണ് കേസിൽ ആദ്യം പിടികൂടിയത്. 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥയായ രാണു സാഹു നിലവിൽ സംസ്‌ഥാന കാർഷിക വകുപ്പ് ഡയറക്‌ടർ ആണ്. നിരവധി കൽക്കരി ഖനികളുള്ള കോർബ, റായ്ഘട്ട് ജില്ലകളിൽ മുൻപ് കളക്‌ടർ ആയിരുന്നു.
Most Read: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു