കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്‌തു. വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പോലീസാണ് ചോദ്യം ചെയ്യലിന് ശേഷം ഫോൺ പിടിച്ചെടുത്തത്. കൊച്ചി കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പോലീസ് ഇയാളെ ചോദ്യം ചെയ്‌തത്.
പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഫേസ്‌ബുക്ക് ലൈവ് ചെയ്‌തതെന്നും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകൻ പോലീസിനോട് പറഞ്ഞു. വീട് അക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പോലീസിനെ അറിയിച്ചെന്നാണ് റിപ്പോർട്. വിനായകനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ചില സിനിമാ സംഘടനകളും ആലോചിക്കുന്നുണ്ട്. വിനായകനെതിരെയുള്ള പോലീസ് നടപടികൾ വിശദമായി പഠിച്ച ശേഷം നിലപാട് വ്യക്‌തമാക്കാമെന്നാണ് സംഘടനകൾ പറയുന്നത്.
Most Read: പൊന്നാനിയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; യൂനുസ് കോയക്കായി ലുക്ക്ഔട്ട് നോട്ടീസ്