മലപ്പുറം: പൊന്നാനിയിൽ ഇരുമ്പുവടിക്കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതിയായ യൂനുസ് കോയക്കായാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഭാര്യ സുലൈഖയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിക്കായി തിരൂർ പടിഞ്ഞാറേ കരയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും കണ്ടത്താനായില്ല.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് ജെഎം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ(36) കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞു ബാത്ത്റൂമിൽ നിന്ന് ഇറങ്ങിവന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുലൈഖയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യൂനുസിന്റെ സംശയരോഗമാണ് ദാരുണമായ സംഭവത്തിന് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൽസ്യത്തൊഴിലാളി ആയിരുന്ന ഇയാൾ മൂന്ന് വർഷം മുമ്പാണ് വിദേശത്തേക്ക് പോയത്. ഇയാൾ മുമ്പും പലതവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെക്കാലം അകന്നും കഴിഞ്ഞിരുന്നു. ആറുമാസം മുൻപ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ചു കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
അന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ ചേർന്ന് തീർപ്പാക്കി. ഗൾഫിലായിരുന്ന യൂനുസ് ആക്രമണം നടത്തിയതിന്റെ രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Most Read: ‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചർച്ച ഉടനില്ല’; അനുശോചനത്തിന് ശേഷമെന്ന് രമേശ് ചെന്നിത്തല