കോട്ടയം: ജീവിച്ചിരുന്നതിനേക്കാൾ കരുത്താനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചന യോഗത്തിന് ശേഷമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കുകയെന്നും ചെന്നിത്തല പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകുമെന്നത് യാഥാർഥ്യം തന്നെയാണ്, എന്നാൽ, ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെപിസിസിയുടെ ഔദ്യോഗിക ദുഃഖാചരണം ഈ മാസം 24ന് ആണ്. അതിനു ശേഷം മാത്രമേ തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ ചർച്ച ഉണ്ടാവുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുന്നുണ്ട്. ആളുകളുടെ അസാധാരണ സ്‌നേഹ പ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
1970 മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന നേതാവെന്ന റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെ 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മൻ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം 53 വർഷവും തെല്ലിടകുറയാതെ നൽകി.
Most Read: മധ്യ-വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്