ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ 11.15ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. അമൃത്‌സർ ഈസ്‌റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദു ജനവിധി തേടുന്നത്. അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് ഇവിടെ സിദ്ദുവിന്റെ എതിരാളി.
ഇതിനിടെ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണങ്ങളുമായി സഹോദരി സുമന്‍ രംഗത്ത് വന്നു. പിതാവിന്റെ മരണശേഷം സിദ്ദു അമ്മയെ ഉപേക്ഷിച്ചുവെന്നും റെയില്‍വേ സ്‌റ്റേഷനില്‍ കിടന്ന് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമൻ ആരോപിച്ചു.
ഫെബ്രുവരി 20നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. ഫലം മാര്‍ച്ച് 10ന് പുറത്തുവരും. നിലവില്‍ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന പഞ്ചാബിൽ ശക്‌തമായ മൽസരമാണ് നടക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയാണോ അതോ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവാകുമോ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നാണ് ഇനി അറിയാനുളളത്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ സൂചന നൽകിയിരുന്നു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.
Most Read: 85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ