പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റെയില്‍- റോഡ് ഉപരോധം അവസാനിപ്പിക്കാന്‍ തയാറാകാത്തതു മൂലം പഞ്ചാബ് കടുത്ത പ്രതിസന്ധിയിലേക്ക്. സംസ്‌ഥാനത്തെ താപ വൈദ്യുതി നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വൈദ്യുതി തീര്‍ന്നാല്‍ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വരും. വൈദ്യുതി ലഭിക്കാതെ വന്നാല്‍ കര്‍ഷകരുടെയും മറ്റുള്ളവരുടെയും ജീവിതം ഒരുപോലെ ദുരിതത്തിലാകും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റെയില്‍ ഉപരോധത്തിന് പുറമെ സംസ്‌ഥാനത്തെ 22 ജില്ലകളിലായി 70 ഇടങ്ങളില്‍ റോഡ് ഉപരോധവും കര്‍ഷക സംഘടനകള്‍ നടത്തുന്നുണ്ട്. ഇതോടെ വൈദ്യുതി ഉല്‍പാദനത്തിനുള്ള കല്‍ക്കരി അടക്കമുള്ളവ എത്തിക്കാന്‍ യാതൊരു വിധത്തിലും കഴിയാത്ത അവസ്‌ഥയാണുള്ളത്.
രണ്ടാഴ്‌ചയായി തുടരുന്ന റെയില്‍- റോഡ് ഉപരോധം അവസാനിപ്പിക്കണം എന്ന് സംസ്‌ഥാന സര്‍ക്കാര്‍ തന്നെ അഭ്യര്‍ഥിച്ചിട്ടുണ്ട്. താപ നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണുള്ളതെന്ന് സാമൂഹ്യ ക്ഷേമ മന്ത്രി സാധു സിങ് ധരംസോഥ് പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം താപനിലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. കടുത്ത പ്രതിസന്ധിയാവും ഇതോടെ സംസ്ഥാനം നേരിടേണ്ടി വരികയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Read Also: കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി
സംസ്‌ഥാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി റെയില്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയാറാകണമെന്നും ചരക്ക് തീവണ്ടികള്‍ കടത്തി വിടണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രക്ഷോഭകരോട് അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്ക് എതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം ഉറപ്പു നല്‍കി.
സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന കാര്യം കണക്കിലെടുത്ത് അവശ്യ സാധനങ്ങള്‍ സംസ്‌ഥാനത്ത് എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വളവുമായി ഒരു ചരക്ക് തീവണ്ടി പോലും ദിവസങ്ങളായി സംസ്‌ഥാനത്തേക്ക് എത്തുന്നില്ല. ഗോതമ്പ് കൃഷിക്ക് വിത്ത് വിതക്കുന്നതിനെ അടക്കം ഇത് പ്രതികൂലമായി ബാധിക്കും. സംസ്‌ഥാനത്ത് നിലവില്‍ സംഭരിച്ചിട്ടുള്ള അരിയും ഗോതമ്പും എഫ്.സി.ഐ ശേഖരിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാത്ത പക്ഷം സംസ്‌ഥാനത്ത് ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിക്കുന്നതും വെല്ലുവിളി ഉയര്‍ത്തുവെന്നും പഞ്ചാബ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.