തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ കോൺഗ്രസും ആർഎസ്എസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനം സമാനതകളില്ലാത്തതാണ്. വികസനങ്ങളൊന്നും ചർച്ചയാകരുതെന്ന് വലതുപക്ഷ പാർട്ടികൾ ആഗ്രഹിക്കുന്നു. അതിനായി ആസൂത്രിത തന്ത്രം പ്രയോഗിക്കുന്നു. ഇത് പ്രാവർത്തികമാക്കുന്നത് മാദ്ധ്യമങ്ങൾ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
ചില മാദ്ധ്യമങ്ങൾ ഇപ്പോൾ കോർപറേറ്റ് താൽപര്യമാണ് സംരക്ഷിക്കുന്നത്. കോർപറേറ്റ് മാദ്ധ്യമം തന്നെയായി അവർ മാറുന്നു. സർക്കാരിനെതിരെ അവമതിപ്പുണ്ടാക്കാനാണ് വലതുപക്ഷ മാദ്ധ്യമങ്ങളുടെ ശ്രമം. ഇതിനെ പാർട്ടി തുറന്നകാണിക്കും. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാരിന് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 40 ദിവസത്തിനിടയിൽ കേരളത്തിൽ നാല് രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടന്നത്. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ കൊലപ്പെടുത്തിയത് ബിജെപിക്കാരാണ്. മൂന്ന് പേരുടെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണ്. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഗൗരവമായി പരിശോധിക്കണം. പ്രകോപനത്തിൽ പെട്ടുപോകരുതെന്ന് അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി വ്യക്‌തമാക്കി.
Also Read: ‘പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി’; ഓപ്പണ്‍ സര്‍വകലാശാല വി.സി. നിയമനത്തിനെതിരെ വെള്ളാപ്പള്ളി
കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനെതിരേയുള്ള ആരോപണം ഗൗരവമുള്ളതാണ്. മുരളീധരന്റേത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മന്ത്രിക്കെതിരേയും ഇതുവരെ ഇത്തരമൊരു ആരോപണം ഉയർന്നിട്ടില്ല. തനിക്കെതിരേയുള്ള ആരോപണം തെറ്റാണെന്ന് പറഞ്ഞ് മുരളീധരന് കൈകഴുകാനാകില്ലെന്നും. ഇക്കാര്യത്തിൽ നിയമപരമായ അന്വേഷണം നടത്തണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.