പുതിയ കാര്‍ഷിക നിയമത്തിനെതിരെ വ്യത്യസ്‌തമായി പ്രതിഷേധം തീര്‍ത്ത് ഹരിയാനയില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ബി.ജെ.പി, ജനനായക് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്.
ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രാദേശികമായി കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.
ഹരിയാനയില്‍ മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്‌ത കര്‍ഷകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചു. കര്‍ഷകരുടെ നേതാക്കളെ തടഞ്ഞു വെക്കുകയും ചെയ്‌തു. ഇതിനെല്ലാം എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ബിജെപി, ജെജപി നേതാക്കളെ ബഹിഷ്‌കരിക്കുന്നത്.
സര്‍ക്കാര്‍ വ്യാജ വാഗ്‌ദാനങ്ങൾ നല്‍കുകയാണ്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇപ്പോള്‍ തന്നെ നെല്ലും പരുത്തിയുമൊക്കെ കര്‍ഷകര്‍ വില്‍ക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം ഹരിയാനയിലെ സഖ്യസര്‍ക്കാരിന്റെ അന്ത്യം കുറിക്കും. വര്‍ഷങ്ങളായി രാഷ്‌ട്രീയക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഇപ്പോള്‍ അവര്‍ കര്‍ഷക സമൂഹത്തെ നശിപ്പിക്കാന്‍ നിയമവും പാസ്സാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.