ചണ്ടീഗഡ്: പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു. വിമത നേതാക്കളെ ഒതുക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പക്ഷം നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡെൽഹിയിൽ തുടരുകയാണ്. ഹൈക്കമാൻഡ് മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും വിമത പക്ഷം കലാപം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി തൃപ്‌തി സിംഗ് ബാജ്വ യുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ തുടരുകയാണ്. നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകൻ മൽവിന്ദർ സിംഗ് മാലിക്ക് രാജിവക്കേണ്ടി വന്നത് വിമതപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. കശ്‌മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് മാലിക്ക് രാജി വെക്കേണ്ടി വന്നത്. എന്നാൽ തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും സംഘവും ആണെന്നാണ് മൽവീന്ദർ സിംഗിന്റെ ആരോപണം.
സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ തന്നെ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകി പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടി നിലപാടിനുള്ളിൽ നിന്നുകൊണ്ട് സംസ്‌ഥാന അധ്യക്ഷനെന്ന നിലയിൽ തീരുമെടുക്കാൻ സിദ്ദുവിന് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നാണ് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ഇതിനോട് പ്രതികരിച്ചത്.
അതിനിടെ പഞ്ചാബിന്റ ചുമതലയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരീഷ് റാവത്ത് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഉത്തരാഘണ്ഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതിനാൽ പഞ്ചാബിന്റെ ചുമതല ഒഴിവാക്കണമെന്നുമാണ് മുതിർന്ന നേതാവിന്റെ ആവശ്യം. ഇക്കാര്യം ഗൗരവത്തോടെ നേതൃത്വം പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്.
Read also: മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദുവിന്റെ പേര്; ആക്രമണം