കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതായി പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ഡിവൈഎസ്‌പിക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദുരന്തം നടന്നപ്പോൾ സ്‌ഥലം അസിസ്‌റ്റന്റ് കമ്മീഷണറായിരുന്ന എംഎസ് സന്തോഷിനെതിരെയാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സംസ്‌ഥാന പോലീസ് മേധാവിയാണ് അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കേണ്ടത്.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പിഎസ് ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്‌ഥനെതിരായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. വെടിക്കെട്ട് നടത്താൻ ക്ഷേത്ര കമ്മിറ്റിക്ക് ലൈസൻസ് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സന്തോഷ് പരിശോധിച്ചില്ലെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നിട്ടും സന്തോഷ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയോ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദേശങ്ങൾ നൽകുകയോ ചെയ്‌തിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
2016 ഏപ്രിൽ പത്തിനാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന് സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. നൂറിലധികം വീടുകൾ തകരുകയും ചെയ്‌തു.
Read Also: ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി