ന്യൂഡൽഹി: അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കി, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളിലെ ആദ്യ ബാച്ചിലെ 5 എണ്ണമാണ് ഇന്ത്യയിലെത്തുക. ബാക്കി വരുന്ന 31 എണ്ണം 2022 അവസാനത്തിന് മുൻപ് കൈമാറും. ശക്തമായ സന്ദേശം ചൈനക്ക് നൽകുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിസന്ധികളെ മറി കടന്ന് വിമാനങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നത്.
2008 ജനുവരി 25-നാണ് ഇന്ത്യയും ഫ്രാന്‍സും പ്രതിരോധരംഗത്ത് ആയുധ ഉപകരണ കൈമാറ്റ കരാറില്‍ ഒപ്പ് വെച്ചത്. തുടര്‍ന്ന് 2012 ജനുവരി 31-നാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് 126 യുദ്ധ വിമാനങ്ങൾ നിര്‍മിച്ച് നല്‍കാനുള്ള അവകാശം ഫ്രഞ്ച് കമ്പനിയായ ‘ഡസാൾട്ട് ഏവിയേഷൻ’ എന്ന റഫാല്‍ നിർമ്മാണ കമ്പനി നേടിയെടുക്കുന്നത്. ഇന്ത്യയ്ക്ക് ആകെ ആവശ്യമുള്ള 126 യുദ്ധ വിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങും; ബാക്കി 108 എണ്ണം സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് യു.പി.എ സർക്കാർ ‘ഡസാൾട്ട് ഏവിയേഷൻ’ കമ്പനിയുമായി ഉണ്ടാക്കിയിരുന്ന ധാരണ. അന്ന് പ്രതിപക്ഷത്തായിരുന്ന എൻ.ഡി.എ, ഈ ധാരണക്ക് എതിരായി വിവാദങ്ങളുടെ നിരകൾ സൃഷ്ടിച്ചെങ്കിലും ഇന്ന് എൻ.ഡി.എ ഭരണകൂടം അത് മറ്റൊരു രൂപത്തിൽ, അതേ കമ്പനിയിൽ നിന്ന് തന്നെ പൂർത്തീകരിക്കുന്നതാണ് കാണുന്നത്.
126 ഫൈറ്റര്‍ യുദ്ധ വിമാനങ്ങൾ എന്നത്, എൻ.ഡി.എ ഭരണത്തിലെത്തിയ ശേഷം, ഏറെ നാൾ നടത്തിയ ചര്‍ച്ചക്കൊടുവില്‍ 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുക എന്ന നിലയിലേക്ക് മാറി! തുടർന്ന്, 2016 സെപ്തംബര്‍ 23ന് എൻ.ഡി.എ ഭരണകൂടം റഫാൽ കരാറിലെത്തി. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും രാജ്യ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നുമാണ് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ്, ഉന്നയിക്കുന്ന ആരോപണം.
- 36 വിമാനങ്ങളുടെ വില എന്തിനാണ് മറച്ചു വെക്കുന്നത് ?
- യു.പി.എ സര്‍ക്കാര്‍ ഒരു വിമാനത്തിന് നിശ്ചയിച്ചിരുന്ന 526 കോടി രൂപ 1570 കോടി രൂപയായി മാറിയെന്നത് ശരിയാണോ ?
- 126 ഫൈറ്റര്‍ ജെറ്റ് എങ്ങിനെയാണ് 36 റഫാൽ ആയത് ?
- ഇതേ വിമാനം 695 കോടി രൂപയ്ക്ക് ഖത്തർ സ്വന്തമാക്കിയത് എങ്ങിനെയാണ് ?
- പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ടു നിലവിലുള്ള നിബന്ധനകള്‍ ലംഘിച്ചത് എന്തിന് ?
- സുരക്ഷാസമിതിയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രി ഏകപക്ഷീയ തീരുമാനമെടുക്കാന്‍ കാരണം എന്താണ് ?
- റഫാൽ കരാര്‍ ഉറപ്പിക്കുന്ന ഘട്ടത്തിൽ, 20% വില കുറച്ച് ഞങ്ങൾ അതേ സാങ്കേതിക വിദ്യയുള്ള വിമാനങ്ങൾ നല്‍കാമെന്നു യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ നല്കിയ വാഗ്ദാനം പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അവഗണിച്ച കാരണമെന്ത് ?
തുടങ്ങി പ്രതിപക്ഷമുന്നയിച്ച ഒരു ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകാതെ, റഫാൽ ഇന്ത്യയിലെത്തിക്കുമ്പോൾ അത് എൻഡിഎയുടെ ശക്തമായ നേതൃ വിജയമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വിവാദങ്ങളെ നിശബ്ദത കൊണ്ടും വഴി തിരിച്ചു വിടൽ തന്ത്രങ്ങൾകൊണ്ടും പ്രതിരോധിച്ചുള്ള ഈ നീക്കം രാജ്യാന്തര തലത്തിൽ മോദിയുടെ “ലീഡർഷിപ്പ്” പ്രതിച്ഛായ വർദ്ധിപ്പിക്കാനും കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അടിവരയിടുന്നത്
യു.എ.ഇ.യിലെ ഫ്രഞ്ച് എയർ ബേസിൽ എത്തിച്ചേർന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന്, 2020 ജൂലൈ 29-ന് ഇന്ത്യയിലെ ഹരിയാനയിലെ അംബാല എയർ ബേസിൽ എത്തിച്ചേരും. ഭൂമിശാസ്ത്രപരമായ സൈനിക പ്രാധാന്യമാണ് റഫാലിനെ അംബാലയിലെത്തിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപ്രതീക്ഷിത യുദ്ധ സാഹചര്യം ഉണ്ടായാൽ, അംബാല എയർബേസിൽ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കുമുള്ള ദൂരക്കുറവാണ് പ്രധാന ഗുണം. ആറ് മിനിറ്റ് കൊണ്ട് പറന്നെത്താൻ കഴിയുന്ന ദൂരത്തിൽ പാകിസ്ഥാൻ അതിർത്തിയും അത്ര തന്നെ സമയം കൊണ്ട് പറന്നെത്താൻ കഴിയുന്ന ചൈനയും അംബാലക്ക് അരികിലാണ്. എയർ ട്രാഫിക് ദൂരം നോക്കിയാൽ, അംബാലയിൽ നിന്നും വെറും 450 കിലോമീറ്റർ മാത്രമേയുള്ളൂ പാകിസ്ഥാനിലെ സർഗോധ എയർബേസിലേക്ക്. അതായത്, ടേക്ഓഫ് ചെയ്ത് 736 സെക്കൻഡ് കൊണ്ട് റാഫേലുകളുടെ പരിധിയിലാകും പാകിസ്ഥാനിലെ സർഗോധ എയർബേസ്. ഒരു യുദ്ധം ആസന്നമായാൽ, ആക്രമണവും പ്രതിരോധവും കണക്കുകൂട്ടിത്തന്നെയാണ് റഫാൽ വിമാനങ്ങൾ അംബാല എയർബേസിലെത്തിക്കുന്നത്.