കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാലിന് പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന വകുപ്പ് മേധാവികളുടെയും ഹോസ്‌റ്റൽ വാർഡന്റെയും യോഗത്തിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഹോസ്‌റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബുധനാഴ്‌ച കുട്ടികൾ ക്ളാസിൽ നിന്ന് ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം അന്വേഷിച്ചപ്പോഴാണ് റാഗിങ് വിവരം വെളിപ്പെടുത്തിയത്.
ഉടൻ ഇവർ കുട്ടികളോട് രേഖാമൂലം പരാതി എഴുതിത്തരാൻ പറയുകയായിരുന്നു. അധ്യാപകർക്കൊപ്പം എത്തിയാണ് രണ്ടു ക്ളാസുകളിലെ കുട്ടികൾ പ്രിൻസിപ്പാളിന് പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ ഡോക്‌ടർമാരുടെ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഓർത്തോ വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥിയെ റാഗ് ചെയ്‌തെന്ന പരാതിയിൽ 2 പിജി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും റാഗിങ് പരാതി ഉണ്ടായിരിക്കുന്നത്.
Most Read: വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി