കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം പിജി വിദ്യാർഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസ്. ഇരുവരെയും കോളേജ് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഓർത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ജിതിൻ ജോയ് ആണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ മാസമാണ് ജിതിൻ മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗത്തിൽ പ്രവേശനം നേടിയത്. അന്ന് മുതൽ തന്നെ സീനിയർ വിദ്യാർഥികളിൽ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിൻ ജോയ് പറഞ്ഞു. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല.
പീഡനം സഹിക്കവയ്യാതെ ഒടുവിൽ ജിതിൻ പഠനം നിർത്തുകയായിരുന്നു. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ജിതിൻ പറയുന്നത്. ഒടുവിൽ പഠനം ഉപേക്ഷിച്ചു വീട്ടിൽ എത്തിയ ശേഷമാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. തുർന്ന് നടത്തിയ അന്വേഷണത്തിലാണ് സീനിയർ വിദ്യാർഥികൾക്കെതിരായ കുറ്റം തെളിഞ്ഞത്. ഇരുവരെയും 6 മാസത്തേക്ക് ആണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
Most Read: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; ഫോക്കസ് ഏരിയയിൽനിന്ന് 70% ചോദ്യങ്ങൾ