തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന നിർദേശങ്ങൾ 3 ട്രെയിനുകളിൽ നടപ്പാക്കി. പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടിക കേരളത്തിന് ഏറെ ഗുണകരകമാകും.
പൂർണമായും ക്‌ളീൻ സ്ളേറ്റിൽ തയാറാക്കുന്ന പട്ടിക , സീറോ ബേസ്‌ഡ് ടൈംടേബിൾ എന്നാണ് അറിയപ്പെടുന്നത്. മുൻ വർഷങ്ങളിൽ പട്ടിക തയാറാക്കുമ്പോൾ അതിനു മുമ്പുള്ള സമയപട്ടികയാണ് അടിസ്‌ഥാനമാക്കിയിരുന്നത്. എന്നാൽ ഇത്തവണ ടൈംടേബിൾ തയാറാക്കിയത് യാത്രക്കാർക്ക് പരമാവധി സൗകര്യം ഉണ്ടാകത്തക്ക രീതിയിലാണ്. ഒരു വർഷത്തോളമായി മുംബൈ ഐഐടി നടത്തിയ പഠനത്തിന് ശേഷമാണ് ഈ ടൈംടേബിളിന് രൂപം നൽകിയത്.
ഇപ്പോൾ രാജ്യത്ത് ഓടുന്ന തീവണ്ടികൾ സ്‌പെഷ്യൽ ട്രെയിനുകൾ എന്ന പേരിലാണുള്ളത്. ഇവയിൽ ചിലത് സീറോ ബേസ്‌ഡ് ടൈംടേബിൾ പ്രകാരം ഓടിച്ചപ്പോഴാണ് യാത്രക്കാരിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചത്.
കേരളത്തിന് പുതിയ സമയവിവരപ്പട്ടിക പ്രകാരം ഏറെ ഗുണകരമായെന്നാണ് അഭിപ്രായങ്ങൾ വ്യക്‌തമാക്കുന്നത്. കേരള എക്‌സ്‌പ്രസ് ന്യൂഡെൽഹിയിലേക്ക് പുറപ്പെടുന്ന സമയം രാത്രി 8.10ലേക്ക് മാറ്റി. 2009 മുതൽ ഡെൽഹി മലയാളികൾ ആവശ്യപ്പെടുന്ന കാര്യമാണിത്. പകൽ 11 മണിക്കായിരുന്നു ഈ ട്രെയിൻ മുൻപ് പുറപ്പെട്ടുകൊണ്ടിരുന്നത്. ഒരു ദിവസത്തെ അവധി ലാഭിക്കാം എന്നതാണ് മാറ്റത്തിലൂടെ കിട്ടിയ മെച്ചം. ഈ വണ്ടി എറണാകുളത്ത് എത്തുന്നത് വൈകുന്നേരം 4.30നാണ്. വൈകുന്നേരത്തെ യാത്രക്കാർക്ക് വേണാടിനും ജനശതാബ്‌ദിക്കും ഒപ്പം ആശ്രയിക്കാവുന്ന ഒരു വണ്ടിയായി ഇത് മാറുകയും ചെയ്‌തു. ഈ സമയത്ത് ഉള്ള ഒരു സ്ളീപ്പർ കൂടിയാണ് ഇത്.
രാവിലെ 6.45ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി കോഴിക്കോട് എത്തുന്ന സമയം 9.47 ആയി. 10.40നായിരുന്നു നേരത്തെ ഈ ട്രെയിൻ കോഴിക്കോട് എത്തികൊണ്ടിരുന്നത്. ഇപ്പോൾ ഓഫീസ് സമയത്തുള്ള ഒരു വണ്ടിയായി ഇത് മാറി.
ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ് വേഗം കൂട്ടിയപ്പോൾ ഒറ്റപ്പാലത്ത് 9.49നും പാലക്കാട് 10.20നും എത്തും. മുൻപ് ഈ വണ്ടി ഒറ്റപ്പാലത്ത് ദീർഘസമയം പിടിച്ചിടുമായിരുന്നു.
ഉടൻ ഓടിത്തുടങ്ങുമെന്ന് കരുതുന്ന എറണാകുളം-ധൻബാദ് ടാറ്റ എക്‌സ്‌പ്രസ് രാവിലെ 10 മണിയോടെ പാലക്കാട് എത്തുമെന്നാണ് സൂചന. തൃശൂരിൽ നിന്ന് പാലക്കാടേക്ക് ഓഫീസ് സമയത്തുള്ള ഒരു തീവണ്ടിയായി ഇത് മാറും.
Read also: കേരള പര്യടനം; മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ; വിവിധ സംഘടനാ നേതാക്കളുമായി ചർച്ച