ന്യൂഡെല്‍ഹി: പഞ്ചാബിലേക്ക് ട്രെയിന്‍ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്‍വേ. കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്നതിനാൽ തടസ്സം നീക്കാതെ സർവീസുകള്‍ ആരംഭിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന്റെയും നിലപാട്. കര്‍ഷകസമരത്തിന്റെ ആദ്യ ഘട്ടത്തില്‍ 32 ഇടങ്ങളിലായി കര്‍ഷകര്‍ റെയില്‍പാത ഉപരോധിച്ചിരുന്നു. ഇതേതുടർന്ന് സെപ്റ്റംബര്‍ 25 മുതൽ പഞ്ചാബിലേക്കുള്ള സര്‍വിസ് റെയില്‍വേ റദ്ദാക്കിയിരുന്നു.
എന്നാൽ ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്നും പാത ഉപരോധത്തില്‍നിന്ന് കര്‍ഷകര്‍ പിൻമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറയുന്നു. സംസ്‌ഥാനത്ത് 10 ലക്ഷം ടണ്‍ വളം ആവശ്യമുണ്ടെന്നും കൂടാതെ, ഭക്ഷ്യധാന്യങ്ങള്‍ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റുന്നതിനും ട്രെയിൻ സർവീസ് പുനരാംഭിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്‌തതിന്റെ പേരില്‍ ട്രെയിന്‍ സര്‍വിസ് നിര്‍ത്തലാക്കി സംസ്‌ഥാനത്തെ ശിക്ഷിക്കുകയാണന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.
അതേസമയം, സംസ്‌ഥാന സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ ട്രെയിന്‍ സർവീസ് പുനരാരംഭിക്കൂ എന്ന് റെയില്‍വേ സെക്രട്ടറി ആവര്‍ത്തിച്ചു. 32 സ്‌ഥലങ്ങളിലെ ഉപരോധങ്ങളില്‍ 14 എണ്ണം മാത്രമേ നീക്കം ചെയ്‌തിട്ടുള്ളൂ. പാത പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാവാതെ സർവീസ് നടത്തില്ലെന്നും വി കെ യാദവ് പറഞ്ഞു.
Read also: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒപെക് രാജ്യങ്ങളെ ക്ഷണിച്ച് പെട്രോളിയം മന്ത്രി