പാലക്കാട്: വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. എന്നാൽ പാലക്കാട് ജില്ലയില്‍ ഉച്ചയ്‌ക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്‌ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.
മലയോര മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ റോഡിലടക്കം വെള്ളം കയറി. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകളും പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ താഴ്‌ത്തി നീരൊഴുക്ക് കുറച്ചു.
മറ്റ് വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പൊന്നാനിയിൽ രണ്ടു കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകൾ ഭാഗീകമായി തകർന്നു.
വയനാട്ടിൽ ഇടവിട്ട മഴ തുടരുന്നുണ്ടെങ്കിലും നാശ നഷ്‌ടങ്ങളില്ല. മുൻകരുതലിന്റെ ഭാഗമായി കണ്ണൂരിൽ നിന്നെത്തിയ 25 അംഗ കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കണ്ണൂരിൽ മലയോര മേഖലയിലുൾപ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂർണ്ണമായി തകർന്നെങ്കിലും ആളപായമില്ല. കാസർഗോഡ് ഇന്നലെ രാത്രിമുതൽ മഴ വിട്ടു നിൽക്കുകയാണ്.
National News: ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്