തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്‌തി പ്രാപിച്ചേക്കാമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും അധികൃതർ അറിയിക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും. എന്നാൽ ഒറ്റപ്പെട്ട സാധാരണ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ വ്യാഴാഴ്‌ച ആറ് ജില്ലകളിലും വെള്ളിയാഴ്‌ച ഒൻപത് ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള- തമിഴ്നാട് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കില്ല.
Most Read: ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും