ന്യൂഡെൽഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്‌ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്ന് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. തിങ്കളാഴ്‌ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക.
ത്രിപുരയിലെ സാഹചര്യം ക്രൂരമാണ് എന്നാണ് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഈ ക്രൂരതക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അൽഭുതം ഉണ്ടെന്നും അവർ പറഞ്ഞിരുന്നു.
“ത്രിപുരയില്‍ ജനാധിപത്യമില്ല. നിരവധി കൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടകള്‍ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനില്‍ കയറുകയാണ്. ത്രിപുരയില്‍ നിന്നും ഗുരുതര പരിക്കേറ്റ് ബംഗാളിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്ക് പോലും എനിക്ക് ഓര്‍മ വരുന്നില്ല,”- മമത പറഞ്ഞു.
അതേസമയം ത്രിപുരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
Most Read: സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ