കോഴിക്കോട്: സംസ്‌ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ചപ്പാത്തിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
മഴയിൽ കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഹെക്‌ടർ സ്‌ഥലത്തെ കൃഷി നശിച്ചു. വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്‌തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായി. വെളളയില്‍, ചാമുണ്ടി വളപ്പ് തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്.
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും കൂടുതല്‍ നാശം വിതച്ചത്. മലയോര മേഖലയായ കക്കയം, താമരശേരി, പുതുപ്പാടി പ്രദേശങ്ങളിലാണ് ശക്‌തമായ മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ ഉയര്‍ത്തി.
അതേസമയം കനത്ത മഴയും മണ്ണിടിച്ചിലും മൂലം അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഒട്ടേറെ മരങ്ങൾ കടപുഴകി, നിരവധി വീടുകള്‍ക്ക് തകരാറുണ്ട്. ആനക്കട്ടി- മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.
തൃശൂർ പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിൽ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. നിരവധി റബ്ബർ, തെങ്ങ്, ജാതി മരങ്ങളും നശിച്ചു. തുമ്പൂർമുഴി- അതിരപ്പിള്ളി റൂട്ടിലും ഗതാഗതം തടസപ്പെട്ടു.
Most Read: സംസ്‌ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു