ജയ്‌പൂർ: രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ലഭ്യമായ ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 222 പഞ്ചായത്ത് സമിതികളിലെ 4,371 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 4,050 എണ്ണത്തിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 1,835 സീറ്റുകളിൽ ബിജെപി വിജയിച്ചു. തൊട്ടുപിന്നിൽ 1,718 സീറ്റുകൾ നേടി കോൺഗ്രസും ഉണ്ട്. ജില്ലാ, പഞ്ചായത്ത് സീറ്റുകളില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ഇപ്പോള്‍ മുന്നിലുള്ളത് ബിജെപിയാണ്.
അതേസമയം മായാവതിയുടെ ബിഎസ്‌പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. വെറും മൂന്ന് സീറ്റുകളാണ് ബിഎസ്‌പിക്ക് നേടാനായത്. 16 സീറ്റുകളില്‍ സിപിഐഎം വിജയിച്ചു. ഹനുമാന്‍ ബെനിവാളിന്റെ ആര്‍എല്‍പി 56 സീറ്റുകൾ നേടി. 422 സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാർഥികള്‍ വിജയിച്ചു.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നിൽ. ജില്ലാ പരിഷത്തില്‍ 636 സീറ്റുകളില്‍ 606 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ഇതിൽ 326 നിയോജക മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടി. 250 ഇടത്ത് കോണ്‍ഗ്രസിനാണ് ജയം. സിപിഐഎം രണ്ട് സീറ്റ് നേടിയപ്പോൾ സ്വതന്ത്രർ 18 സീറ്റുകളിൽ വിജയിച്ചു.
നവംബർ 23, 27, ഡിസംബർ 1, 5 തീയതികളിലായാണ് വോട്ടെടുപ്പ് നടന്നത്. കോവിഡിനെ തുടർന്ന് കർശന സുരക്ഷാ മുൻകരുതലോടെ ആയിരുന്നു തിരഞ്ഞെടുപ്പ്. ചൊവ്വാഴ്‌ച ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരം വരെ തുടര്‍ന്നെങ്കിലും പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.
Also Read: മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്